Saturday, 16 July 2016

നിര്‍ധനരായ 1000 പേര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ ദിലീപ്






നിര്‍ധനരായ 1000 പേര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ ദിലീപ്; 55 കോടി രൂപയുടെ പദ്ധതി; രണ്ട് സെന്റ് സ്ഥലമെങ്കിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാം


ആലുവ: സംസ്ഥാനത്തെ നിര്‍ധനരായ ആയിരം പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ ഭവനപദ്ധതിയുമായി നടന്‍ ദിലീപ്. 55 കോടി രൂപ ചെലവില്‍ ആയിരം വീടുകള്‍ നിര്‍മിച്ച് നല്‍കാനാണ് പദ്ധതി. അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കേണ്ടിവന്ന പെരുമ്പാവൂരിലെ ജിഷയ്ക്കുണ്ടായ ദാരുണ അന്ത്യമാണ് ഇത്തരം പദ്ധതിയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ദിലീപ് പറഞ്ഞു.


സമാനമായ സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്കായിരിക്കും വീട് നിര്‍മിച്ച് നല്‍കുന്നതില്‍ മുന്‍ഗണന. വീടുകളെല്ലാം സുരക്ഷിത ഭവന്‍ എന്ന പേരിലായിരിക്കും. പദ്ധതിക്ക് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ആവശ്യമാണെന്നും ഇതിനായി ബാങ്കില്‍ പ്രത്യേക അക്കൗണ്ട് തുറക്കുമെന്നും ദിലീപ് പറഞ്ഞു.


സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുമുള്ളവര്‍ക്കും സഹായത്തിന് അപേക്ഷിക്കാം. അപേക്ഷകന് രണ്ട് സെന്റ് സ്ഥലമെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം. ജോലിയില്ലാത്ത വിധവകള്‍ക്കാണ് മുന്‍ഗണന. ദിലീപ് ഫാന്‍സ് അസോസിയേഷന്റെയും ആക്ഷന്‍ ഫോഴ്‌സിന്റെയും വളണ്ടിയര്‍മാര്‍ അപേക്ഷകരുടെ ജീവിത സാഹചര്യം പരിശോധിച്ചായിരിക്കും അര്‍ഹരെ നിശ്ചയിക്കുക. ഒരു വീടിന് അഞ്ച് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1000 വീടുകളില്‍ ആറ് വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും ദിലീപ് പറഞ്ഞു.




പദ്ധതിയില്‍ അണിചേരാന്‍ ആഗ്രഹമുള്ളവര്‍ക്ക് ആലുവ ഇന്‍ഡസന്റ് ബാങ്കിലേക്ക് പണം അയയ്ക്കാം. അക്കൗണ്ട് നമ്പര്‍: 200010638611, ഐ.എഫ്.എസ്.സി കോഡ്: 0000227.

സമൂഹവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ് കലാകാരന്‍മാര്‍. അതുകൊണ്ടാണ് വരുമാനത്തിന്റെ ഒരുഭാഗം സാമൂഹിക സേവനത്തിന് മാറ്റിവെക്കുന്നത്. ‘ഒരു കൈകൊണ്ടു സഹായിക്കുന്നത് മറുകൈ അറിയരുത്’ എന്നാണ് പറയാറെങ്കിലും മറ്റുള്ളവരുടെ സഹായം കൂടി കിട്ടാനാണ് പദ്ധതി പരസ്യമാക്കുന്നതെന്നും ദിലീപ് പറഞ്ഞു.

സ്‌കൂട്ടറിന് മുകളില്‍ മരം വീണ് മരിച്ച ആലുവ സ്വദേശി ടികെ സുരേഷിന്റെ കുടുംബത്തിനായിരിക്കും ആദ്യ വീട് നിര്‍മിച്ചുനല്‍കുക. രണ്ട് പെണ്‍കുട്ടികളും ഭാര്യയും അടങ്ങുന്ന സുരേഷിന്റെ കുടുംബം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സുരേഷിനു സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെ സ്ഥലം ലഭ്യമാക്കുന്നതിന് നടപടിയെടുക്കും. സ്‌കൂട്ടര്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ സുരേഷ് കഴിഞ്ഞ 23 നാണ് പവര്‍ഹൗസ് റോഡില്‍ തണല്‍മരം മറിഞ്ഞുവീണ് മരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ മാത്രമാണ് സുരേഷിന്റെ കുടുംബത്തിന് ആകെ ലഭിച്ച സഹായം.

SHARE THIS

Author:

0 comments: